കൂത്തുപറമ്പിൽ ബാങ്കിൻ്റെ ജപ്തിയെ തുടർന്ന് കുടുംബം പെരുവഴിയിൽ; മതിയായ സമയം നൽകിയെന്ന് കേരള ബാങ്ക്
കണ്ണൂർ : കണ്ണൂരിൽ കേരള ബാങ്കിന്‍റെ ജപ്തി നടപടിയെ തുടർന്ന് കുടുംബം പെരുവഴിയിൽ. കൂത്തുപറമ്പ് പുറക്കളത്തെ സുഹ്റയുടെ വീടാണ് കോടതി ഉത്തരവിൽ ജപ്തിയായത് . വീടിന്റെ മുന്നിൽ ഉറങ്ങാതെയിരുന്ന് പ്രതിഷേധിക്കുകയാണ് മൂന്നംഗ കുടുംബം. മൂന്ന് സ്ത്രീകൾ ഉൾപ്പെടുന്നതാണ് സുഹ്റയുടെ കുടുംബം. സുഹ്റ , പ്ലസ് ടു വിദ്യാർഥിയായ മകൾ , 80 വയസുള്ള അമ്മ എന്നിവർ അടങ്ങിയ കുടുംബമാണ് ജപ്തി ചെയ്ത വീടിനു മുന്നിൽ പ്രതിഷേധവുമായി ഇരിക്കുന്നത്
2012 ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപയാണ് തിരിച്ചടവ് മുടങ്ങിയത് . വീട് വിറ്റ് ലോൺ അടയ്ക്കാൻ തയ്യാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് സമയം അനുവദിച്ചില്ലെന്ന് സുഹ്റ ആരോപിക്കുന്നു.
പലിശ ഉൾപെടെ 19 ലക്ഷമായി അടയ്ക്കണമെന്നാണ് ബാങ്ക് ആവശ്യപ്പെട്ടത്. വായ്പ എടുത്ത് തിരിച്ചടവ് ചെയ്തുകൊണ്ടിരിക്കെ മറ്റു ചില പ്രശ്നങ്ങൾ ഉണ്ടായതാണ് തിരിച്ചടവ് മുടങ്ങാൻ കാരണം എന്ന് സുഹ്റ പറയുന്നു. നാല് ലക്ഷത്തി 30000 രൂപ അടച്ചിട്ടുണ്ട്. നിലവിൽ പുതിയൊരു ജോലി ലഭിച്ചെന്നും വായ്പാ തുക കുറേശ്ശെ തിരിച്ചടക്കാമെന്നും ബാങ്കിനെ അറിയിച്ചെങ്കിലും അത് അംഗീകരിക്കാൻ ബാങ്ക് തയാറായില്ലെന്നും സുഹ്റ പറയുന്നു . വീട് വിറ്റ് വായ്പാ കുടിശിക അടക്കമെന്ന് പറഞ്ഞിട്ടും ബാങ്ക് അധികൃതർ കനിഞ്ഞില്ലെന്നും സുഹ്റ പറയുന്നു.
അതേസമയം കോടതി ഉത്തരവ് പ്രകാരമാണ് ജപ്തിയെന്ന് വിശദീകരണവുമായി കേരള ബാങ്ക് ഉദ്യോഗസ്ഥർ രംഗത്തെത്തി. പണം തിരിച്ചടയ്ക്കാൻ മതിയായ സമയം നൽകിരുന്നു എന്നും കേരള ബാങ്ക് അധികൃതർ പറയുന്നു

