സേവനത്തിൻ്റെ നൈരന്തര്യവുമായി "ഒരുമ"പാപ്പിനിശ്ശേരി:
മസ്ജിദുൽ ഈമാനിൽ നടന്നു വരുന്ന സേവന പ്രവർത്തനങ്ങൾക്ക് ഇനി "ഒരുമ"യുടെ നൈരന്തര്യം. കോരിച്ചൊരിയുന്ന മഴയെ വക വെക്കാതെ "ഒരുമ" യുടെ ഉദ്ഘാടന ചടങ്ങിലേക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പെടെ നാട്ടുകാർ ഒരുമിച്ചു കൂടിയത് ശ്രദ്ധേയമായി. മഴ തിമർത്ത് പെയ്ത് പള്ളിമുറ്റം വരെ വെള്ളം തളം കെട്ടി നിൽക്കെ ഒരുമയുടെ ഉദ്ഘാടനത്തിന് സാക്ഷിയാവാൻ നിരവധി പേർ എത്തി. കാലവർഷം ശക്തിപ്പെടുമ്പോൾ പള്ളി പരിസരവും മാർക്കറ്റ് റോഡും വെള്ളക്കെട്ടിൽ വീർപ്പ് മുട്ടുന്ന പ്രശ്നം നേരിൽ കണ്ട പഞ്ചായത്ത് പ്രസിഡൻ്റ് അതിന് പരിഹാരം ഉണ്ടാക്കാമെന്ന് ഒരുമ സേവന കേന്ദ്രം സംഘാടകർക്ക് ഉറപ്പ് നൽകി.
ശനിയാഴ്ച പെരുമഴയത്താണ് നാട്ടുകാരുടെ സാന്നിധ്യത്തിൽ "ഒരുമ"ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ. വി. സുശീല ഉദ്ഘാടനം ചെയ്തത്.മസ്ജിദുൽ ഈമാനിൽ നടന്നു വരുന്ന സേവന പ്രവർത്തനങ്ങളുടെ ഓഫീസ് സംവിധാനങ്ങളടങ്ങിയ "സേവന കേന്ദ്രമാണ് ഒരുമ.
ഗൈഡൻസ് സെൻറർ, പങ്കാളിത്ത സഹായ കൂട്ടായ്മ, കൗൺസിലിങ്ങ്, വിവിധ സഹായ പദ്ധതികൾ എന്നിവയുടെ കേന്ദ്രമാണ് മസ്ജിദ് കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചത്. ഒരു ആരാധനാലയം നാട്ടുകാർക്ക് സേവന കേന്ദ്രമായി തീരുന്നത് മാതൃകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പറഞ്ഞു. സാമൂഹിക സേവനം ഹൃദയ വിശാലതയുടെ ഭാഗമാണ്. സർക്കാറിനും പഞ്ചായത്തിനും ഇത്തരം സേവന കേന്ദ്രങ്ങൾ വലിയ കരുത്താണെന്നും അവർ ചൂണ്ടിക്കാട്ടി.
പുതിയ വർഷത്തെ വിദ്യാഭ്യാസ സഹായ പദ്ധതി പഞ്ചായത്ത് മെമ്പർ സി.എച്ച് അബ്ദസ്സലാം വിദ്യാഭ്യാസ കൺവീനർ ഡോ അബ്ദുനാസറിന് നൽകി ഉദ്ഘാടനം ചെയ്തു. ,പെൻഷൻ പദ്ധതി മഹല്ല് സെക്രട്ടറി സി.എച്ച് അബ്ദുസ്സലാം ജന സേവന കൺവീനർ ,ഇ.കെ. സാജിദിന് നൽകി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ് ലാമി പ്രാദേശിക അമീർ സി.കെ. അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ചു. ടി.പി.മുഹമ്മദ് ശമീം സേവന പ്രഭാഷണം നിർവഹിച്ചു. എം. ശമീം സ്വാഗതവും ഡോ.അബ്ദുന്നാസർ നന്ദിയും പറഞ്ഞു. വി.എം. നവാസ്
പി.പി.മൊയ്തു കല്ലീക്കൽ, എം.ഇബ്രാഹിം, പി കെ. മുഹമ്മദ്, ഇ.കെ. തസ്ലീം വി.എം.ആരിഫ, വി.കെ. സാഹിദ എന്നിവർ നേതൃത്വം നൽകി.

